കൊച്ചി: ലുലുവിന്റെ പേരിൽ വ്യാജ പ്രചാരണവും തട്ടിപ്പും നടക്കുന്നതായി അധികൃതർ. വാർഷിക ഓഫറെന്ന പേരിലും ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നുവെന്ന പേരിലുമാണ് വ്യാജപ്രചാരണം .
ഓൺലൈൻ ലിങ്കുകൾ കേന്ദ്രീകരിച്ച് തുടരുന്ന വ്യാജ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ലുലു അധികൃതർ അറിയിച്ചു.
ലുലു വാർഷികത്തിന്റെ ഭാഗമായി സമ്മാനം നൽകുന്നു എന്നപേരിലാണ് വാട്സാപ്പിൽ ഓൺലൈൻ ലിങ്കുകൾ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ കന്നട, തെലുങ്ക് ഭാഷകളിലുള്ള തട്ടിപ്പ് ലിങ്കിലേക്കാണ് എത്തുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ക്ലിക്ക് ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും അവർ അറിയിച്ചു.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലുലുവിന്റെ ലോഗോയോടുകൂടിയ പേജിലാണ് എത്തുക. ലുലു മാളിന്റെയും ചെയർമാൻ എം.എ. യൂസഫലിയുടെയും ചിത്രങ്ങളും ഇത്തരം തട്ടിപ്പ് ലിങ്കുകളിൽ ദുരുപയോഗം ചെയ്തിട്ടുണ്ട്.
ചോദ്യങ്ങൾക്ക് ഉത്തരം നൽകി 20,000 രൂപ സമ്മാനം നേടാൻ അവസരം ലഭിക്കുമെന്നാണ് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പേജിനു താഴെയായി സമ്മാനം ലഭിച്ചവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായും കാണാം.
പ്രായം, സ്ത്രീയോ/പുരുഷനോ എന്നതുൾപ്പെടെ നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ സമ്മാനാർഹനായി എന്ന സന്ദേശം വരും. പിന്നീട് സമ്മാനം തെരഞ്ഞെടുക്കാനുള്ള അവസരമാണ്.
20,000 രൂപ ലഭിച്ചതായും കാണിക്കും. ഇനി ഇതു ലഭിക്കുന്നതിനായി ഇതേ സന്ദേശം അവർ പറയുന്ന ആപ്പുകളിലെ അഞ്ച് ഗ്രൂപ്പുകളിൽ 20 പേർക്കു പങ്കിടണമെന്നാണ് പിന്നീട് അവശ്യപ്പെടുക. അതിനുശേഷം മാത്രമേ സമ്മാനം ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളൂ.
ഇത്തരം വ്യാജ ലിങ്കുകൾക്കും സൈബർ തട്ടിപ്പുകൾക്കുമെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ലുലു അറിയിച്ചു.